“വീഴുന്നവരെ താങ്ങുവീൻ”
വചനം
ഗലാത്യർ 6 : 1
സഹോദരന്മാരെ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങള്‍ അങ്ങനെയുളളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊള്‍ക
നിരീക്ഷണം
അപ്പോസ്തലനായ പൌലോസ് ഗലാത്യ സഭയ്ക്കു എഴുതിയ കത്തിന്റെ അവസാന ഭാഗത്തേക്ക് വന്നപ്പോള്‍ പലവിധമായ പാപങ്ങളിൽ ജീവിക്കുന്ന വിശ്വാസികളെക്കുറിച്ച് താൻ ആശങ്കാകുലനായിരുന്നു എന്ന് മനസ്സിലാക്കാം. ആത്മീയരായവർ ഇത്തരത്തിലുളളവരെ യഥാസ്ഥാനപ്പെടുത്തുവാൻ പൌലോസ് ആവശ്യപ്പെടുന്നു. അതെസമയം ഇത് സൌമ്യതയോടെ ചെയ്യണമെന്നും യഥാസ്താനപ്പെടുത്തുന്ന വ്യക്തി അതേ പ്രലോഭനത്തിൽ തന്നെ അകപ്പെടാതിരിക്കുവാൻ ജാഗ്രത പാലിക്കണം എന്നും പൌലോസ് അപ്പോസ്തലനൻ പറയുന്നു.
പ്രായോഗികം
ദൈവവചനത്തെ സ്നേഹിക്കുന്നു എന്നു പറയുന്ന, ക്രിസ്തുവിന്റെ അനുയായികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലർ ഒരു സഹോദരനോ സഹോദരിയോ പാപത്തിൽ വീഴുമ്പോള്‍ സന്തോഷിക്കുന്നത് നിങ്ങള്‍ എത്ര തവണ കണ്ടിട്ടുണ്ടാവും. എന്നാൽ ഒരു ആത്മീകന്റെ പ്രതികരണം ഒരിക്കലും അങ്ങനെ ആകുവാൻ പാടില്ല. കൂട്ടുവിശ്വാസി പാപം ചെയ്താൽ അവരെ പിന്നെയും ആത്മീക ആരോഗ്യത്തിലേയ്ക്കും യേശുവിലുളള വിശ്വാസത്തിലേക്കും തിരികെ കൊണ്ടുവരുവാൻ സൌമ്യമായി സഹായിക്കുകയാണ് വേണ്ടത് എന്ന് അപ്പോസ്തലൻ നമ്മേ ഓർമ്മിപ്പിക്കുന്നു. അപ്പോള്‍ അവരുടെ തെറ്റുകള്‍ അംഗീകരിക്കുകയല്ല മറിച്ച് അവരെ രക്ഷിപ്പാൻ കഴിവുളള കർത്താവായ യെശുക്രിസ്തുവിന്റെ കൃപ അവർക്കുമുന്നിൽ നാം വെളിപ്പെടുത്തുകയാണ്. വിശ്വാസത്തിൽ നിന്നു വീണുപോയ എല്ലാപേരെയും തിരികെകൊണ്ടു വരേണ്ടത് ആവശ്യമാണ്. ആത്മീയ ജീവിതത്തിലെ നമ്മുടെ ഒരു പ്രധാന ലക്ഷ്യമായി ഇത് മാറേണ്ടതായിട്ടുണ്ട്. വീണു പോയ ഒരു സഹോദരനെയോ സഹോദരിയെയോ സ്നേഹിക്കുകയും അംഗീകരിക്കുകയും ക്ഷമിക്കുകയും അവരെ യഥാസ്ഥാനപ്പെടുത്തുകയും ചെയ്യുക.
പ്രാർത്ഥന
പ്രീയ യേശുവേ,
വിശ്വാസ ജീവിതത്തിൽ പാപങ്ങളാൽ വഴിതെറ്റിയവരെ അങ്ങയുടെ സന്നിധിയിൽ യഥാസ്ഥപ്പെടുത്തുവാൻ എന്നെ സഹായിക്കേണമേ. അങ്ങ് എന്നെ അങ്ങനെ ആക്കിതീർക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ